Tuesday, November 2, 2010

അദ്ധ്യായം: 67 -സൂറത്തുൽ മുൽക്ക്(ഭാഗം-01)


മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 30

( 1 മുതൽ 5 വരെയുള്ള സൂക്തങ്ങളുടെ വിവരണം )


ഈ സൂറത്തിനു വാഖിയ واقية (കാവൽ നൽകുന്നത്) മുൻജിയ منجية (രക്ഷിക്കുന്നത്) മാനിഅ: مانعة (തടയുന്നത്) മുജാദല: مجادلة (തർക്കിക്കുന്നത്-അത് പാരായണം ചെയ്യുന്നവരെ രക്ഷിക്കാനായി ഖബ്റിൽ വെച്ച് തർക്കിക്കും) എന്നിങ്ങനെ ധാരാളം നാമങ്ങൾ ഈ സൂറത്തിനുണ്ട്.

ഇബ്നു അബ്ബാസ്(رضي الله عنه) വിൽ നിന്ന് ഇമാം തുർമുദി(رضي الله عنه) റിപ്പോർട്ട് ചെയ്യുന്നു. നബി(صلى الله عليه وسلم)യുടെ ഒരു സ്വഹാബി യാത്രക്കിടയിൽ ഒരു സ്ഥലത്ത് (അവിടെ ഖബ്റുണ്ടെന്നറിയാതെ ) വിശ്രമത്തിനായി തമ്പുണ്ടാക്കി.യഥാർത്ഥത്തിൽ അത് ഒരു നല്ല മനുഷ്യന്റെ ഖബ് റായിരുന്നു.അതിൽ നിന്ന് സൂറത്തുൽ മുൽക്ക് മുഴുവനായി പാരായണം ചെയ്യുന്നത് കേട്ടു.അങ്ങനെ ആ സ്വഹാബി നബി(صلى الله عليه وسلم)യുടെ അടുത്ത് വന്ന് ഈ സംഭവം വിശദീകരിച്ചു അപ്പോൾ നബി(صلى الله عليه وسلم) പറഞ്ഞു ഈ അദ്ധ്യായം തടയുന്നതാണ് -ഖബ്‌റിന്റെ ശിക്ഷയിൽ നിന്ന് അത് ഓതുന്നവരെ രക്ഷിക്കുന്നതാണ്. ഈ അദ്ധ്യായം എല്ലാ സത്യവിശ്വാസികളുടെയും ഹൃ‌ദയത്തിൽ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് നബി(صلى الله عليه وسلم) പറഞ്ഞിട്ടുണ്ട് അള്ളാഹുവിന്റെ ഖുർ ആനിലെ മുപ്പത് സൂക്തങ്ങളുള്ള ഒരു അദ്ധ്യായമുണ്ട് അത് ആളുകൾക്ക് വേണ്ടി ശുപാർശ ചെയ്യുകയും അന്ത്യനാളിൽ അവരെ നരകത്തിൽ നിന്ന് രക്ഷിച്ച് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും അത് തബാറക സൂറത്താവുന്നു.

പ്രമുഖ സ്വഹാബിയായ അബ്ദുള്ളാഹി ബിൻ മസ് ഊദ്(رضي الله عنه) പറഞ്ഞു ഒരു മയ്യിത്തിനെ ഖബ് റിൽ വെച്ചാൽ അയാൾ തബാറക സൂറത്ത് ഓതിയിരുന്നവനാണെങ്കിൽ ഈ സൂറത്തിനെ അവിടെ കൊണ്ട് വരപ്പെടുകയും ഇയാൾ എന്നെ പാരായണം ചെയ്തിരുന്നവനാണ് അവനെ ശിക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല എന്ന് പറയുകയും ചെയ്യും .എന്നിട്ട് മഹാൻ പറഞ്ഞു ഇത് അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് ഇത് പാരായണം ചെയ്യുന്നവനെ തടയുന്നതാണ് എന്ന്! എല്ലാരാത്രിയിലും ഈ സൂറത്ത് ഓതിയാൽ അവനെ പിശാച് ബുദ്ധിമുട്ടിക്കുകയില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്(ഖുർത്വുബി 18/155)

بسم الله الرحمن الرحيم

കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ആരംഭിക്കുന്നു



ആധിപത്യം ഏതൊരുത്തനാണോ അവൻ ഗുണം വർദ്ധിച്ചവനാണ് അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനത്രെ

തബാറക എന്നാൽ പരിശുദ്ധനായവൻ എന്നും നന്മകൾ വർദ്ധിച്ചവൻ എന്നും ദാനം ധാരാളമായി നൽകുന്നവൻ എന്നും അനുഗ്രഹം നിത്യമായവൻ എന്നും മറ്റും അർത്ഥമുണ്ട്(ഖുർതുബി 25-മത് അദ്ധ്യായം സൂറത്തുൽ ഫുർഖാൻ…13/3). എല്ലാ കുറ്റങ്ങളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനാണ് അള്ളാഹു.അതോടൊപ്പം എല്ലാ ഗുണങ്ങളും മേളിച്ചവനുമാണവൻ.പ്രപഞ്ചത്തിന്റെ ആധിപത്യം അള്ളാഹുവിനാണ് അവൻ സർവശക്തനാണ് എന്നതൊക്കെ അവൻ ഗുണം വർദ്ധിച്ചവനാണെന്നതിന്റെ വിശദീകരണമായി കാണാം. ഇമാം റാസി(رضي الله عنه) എഴുതുന്നു.ഇവിടെ يد എന്ന പ്രയോഗം അധികാരം(എല്ലാ അർത്ഥത്തിലുമുള്ള )എന്ന അർത്ഥത്തിലാണ് അവയവം എന്ന അർത്ഥം ഇവിടെ ഇല്ലതന്നെ(റാസി 30/46)




നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവൃ‌ത്തി ചെയ്യുന്നവർ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണത്തെയും ജീവിതത്തെയും സൃ‌ഷ്ടിച്ചവനാണ് (അവൻ) അവൻ പ്രതാപ ശാലിയും വളരെ പൊറുക്കുന്നവനുമാണ്


ജീവിതവും മരണവും പടച്ചത് അള്ളാഹുവാണ് ഇല്ലായ്മയിൽ നിന്ന് ജന്മം നൽകി ഭൂമിയിൽ ജീവിക്കാൻ അള്ളാഹു മനുഷ്യരെ വിട്ടു. പിന്നീട് മരണത്തിലൂടെ ഇവിടെ നിന്ന് വീണ്ടും പോകണം എന്ന് പഠിപ്പിച്ചതിലൂടെ ജീവിത കാലത്ത് മരണ ശേഷ ജീവിതത്തിലേക്ക് എന്തൊക്കെ ചെയ്യുന്നുണ്ടെന്നും അള്ളാഹു പരീക്ഷിക്കുകയാണ് .ഈ ജീവിതവും മരണവുമൊന്നും മനുഷ്യന്റെ തീരുമാനമനുസരിച്ചോ അവന്റെ ഇഷ്ടം നോക്കിയോ അല്ല മറിച്ച് അള്ളാ‍ഹു തീരുമാനിക്കുന്നതിനു വഴങ്ങിക്കൊടുക്കാനേ മനുഷ്യനു കഴിയൂ.എന്നാൽ മരണത്തോടെ എല്ലാം തീരുകയല്ല മറിച്ച് ജീവിതകാലത്തെ തന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും നൽകാൻ അനശ്വരമായ പരലോക സംവിധാനം അള്ളാഹു ഒരുക്കിയിട്ടുണ്ട് .ആജീവിതം സുഖകരമാക്കാൻ ആരാണ് നന്നായി അദ്ധ്വാനിക്കുന്നത് എന്ന് പരീക്ഷണം ഇവിടെ നടക്കുന്നു.അത് മനസിലാക്കി പ്രവർത്തനം ഉത്തരവാദിത്തോടെ നിർവഹിക്കുന്നവർ വിജയിക്കും . തന്നെ അള്ളാഹുവിനു കീഴ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ എന്ന് നബി(صلى الله عليه وسلم) പഠിപ്പിച്ചത് ശ്രദ്ധേയമാണ് ആരു വിജയിച്ചു ആരു പരാചയപ്പെട്ടു എന്ന് വ്യക്തമാവുന്നത് മരണശേഷമാണ് .അത് കൊണ്ട് തന്നെ ജീവിതവും മരണവും അള്ളാഹു പടച്ചത് നന്നായി പ്രവർ‌ത്തിക്കുന്നത് ആരെന്ന് പരീക്ഷിക്കാനാണ് എന്ന പ്രയോഗം ചിന്തനീയം തന്നെ.അള്ളാഹു പരീക്ഷിക്കുന്നു എന്ന് പറഞ്ഞത് നേരത്തേ അള്ളാഹുവിനു അത് അറിയില്ല എന്ന അർത്ഥത്തിലല്ല.മറിച്ച് ഓരോരുത്തരുടെയും നിലപാട് പ്രത്യക്ഷത്തിൽ തന്നെ വെളിപ്പെടുത്താനും തദടിസ്ഥാനത്തിൽ നിലപാട് എടുക്കാനും വേണ്ടിയാണ് പരീക്ഷിക്കാൻ വേണ്ടി ജീവിതവും മരണവും പടച്ചു എന്ന പ്രയോഗത്തിൽ മരണശേഷമുള്ള ജീവിതവും അതിലെ പ്രതിഫലവും അടങ്ങിയിട്ടുണ്ട് കാരണം അനന്തര ഫലമില്ലെങ്കിൽ പരീക്ഷ എന്നത് തന്നെ അർത്ഥ ശൂന്യമാവുമല്ലോ! ഇവിടെ മരണവും ജീവിതവും പടച്ചു എന്ന് ആദ്യം മരണത്തെയും പിന്നെ ജീവിതത്തെയും പറഞ്ഞത് എന്താണ് എന്ന് ചോദിച്ചേക്കാം ചില വ്യാഖ്യാതാക്കൾ പറയുന്നത് അതിന്റെ അർത്ഥം അള്ളാഹു നിങ്ങളെ പടച്ചത് ഭൂമിയിൽ നിന്ന് മരിക്കാനും പരലോകത്ത് ജീവിക്കാനുമാണ് എന്നാണ്.മാത്രമല്ല മരണത്തെകുറിച്ച് പറഞ്ഞാലാണ് കൂടുതൽ ഉത്ബോധനം ഉണ്ടാക്കാനാവുക.എന്നതും സ്മര്യമാണ്.

നബി(صلى الله عليه وسلم) പറഞ്ഞതായി ഖതാദ:(رضي الله عنه)പറയുന്നു.അള്ളാഹു മരണം മുഖേന മനുഷ്യനെ അനുസരിപ്പിക്കുകയും ഭൌതിക ലോകത്തെ ജീവിതത്തിന്റ്റെ ഭവനവും പിന്നെ മരണ വീടും ആക്കുകയും പിന്നെ പരലോകത്തെ പ്രതിഫലത്തിന്റെ സ്ഥലവും പിന്നെ ശാശ്വതജീവിതത്തിന്റെ സ്ഥലവും ആക്കിയിരിക്കുന്നു

അബുദ്ദർദാ അ്(رضي الله عنه) പറയുന്നു നബി(صلى الله عليه وسلم)പറഞ്ഞതായി മൂന്ന് കാര്യങ്ങളുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യൻ ഒരിക്കലും തലകുനിക്കില്ല. ദാരിദ്ര്യവും രോഗവും മരണവുമത്രെ അവ!(ഖുർത്വുബി18/152). ആരാണ് നന്നായി പ്രവർ‌ത്തിക്കുന്നതെന്ന് പരീക്ഷിക്കാൻ എന്ന് പറഞ്ഞതിന്റ്റെ വ്യാഖ്യാനം പല രൂപത്തിലും വന്നിട്ടുണ്ട്.മരണത്തെ കൂടുതൽ ഓർക്കുന്നവരും അതിനു വേണ്ടി തയാറാവുന്നവരും അതിനനുസരിച്ച മുൻകരുതൽ എടുക്കുന്നവരും ആരാണെന്ന് പരീക്ഷിക്കാൻ എന്നത്രെ ഒരു വ്യാഖ്യാനം. അള്ളാഹു വിരോധിച്ചതിനെ തൊട്ട് ഏറ്റവും സൂക്ഷ്മത പാലിക്കുന്നവരും അള്ളാഹുവിനുള്ള ആരാധനകളിൽ ഏറ്റവും സജീവത പുലർത്തുന്നതും ആരാണെന്ന് പരീക്ഷിക്കാൻ വേണ്ടി എന്നാണ് മറ്റൊരു വ്യാഖ്യാനം.(ഖുർത്വുബി 18/157). അള്ളാഹു പ്രതാപിയും മാപ്പരുളുന്നവനുമാണെന്ന് രണ്ട് വിശേഷണം ഇവിടെ പറഞ്ഞത് വളരെ അർത്ഥ വ്യാപ്തിയുണ്ട്. അതായത് അള്ളാഹുവിന്റെ ഈ പരീക്ഷണത്തിനു വിലകൽ‌പ്പിക്കാതെ അപഥ സഞ്ചാരം നടത്തുന്നവനെ ശിക്ഷിക്കാൻ അള്ളാഹുവിനു കഴിവുണ്ടെന്നും എന്നാൽ തന്റെ പോരായ്മകൾ തിരിച്ചറിഞ്ഞ് നാഥനോട് മാപ്പിരക്കുന്നവരെ അവൻ ആട്ടിയകറ്റുകയില്ലെന്നും ഇത് പഠിപ്പിക്കുന്നു ഇത് കൊണ്ടാണ് ഒരു സത്യവിശ്വാസി (بين الخوف والرجاء) ഭയത്തിന്റെയും പ്രതീക്ഷയുടെയും മദ്ധ്യേ ആയിരിക്കണം അഥവാ അള്ളാഹുവിന്റെ അനുഗ്രഹത്തിലുള്ള പ്രതീക്ഷയും ശിക്ഷയെക്കുറിച്ചുള്ള ഭയവും വിശ്വാസിയുടെ മനസിലുണ്ടാവണം, അള്ളാഹുവിന്റെ അനുഗ്രഹത്തിലെ പ്രതീക്ഷ നന്മ ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ ശിക്ഷയെക്കുറിച്ചുള്ള ഭയം തിന്മയിൽ നിന്ന് മനുഷ്യനെ മാറ്റാൻ പ്രേരിപ്പിക്കുന്നു.ഇത് രണ്ടും സൂചിപ്പിക്കാനാണ് അള്ളാഹുവിന്റെ രണ്ട് വിശേഷണങ്ങൾ പറഞ്ഞത്



തട്ടുകളായി ഏഴ് ആകാശങ്ങളെ സൃ‌ഷ്ടിച്ചവനാണ് (അവൻ ) കരുണാനിധിയായ അള്ളാഹുവിന്റെ സൃ‌ഷ്ടിയിൽ യാതൊരു ഏറ്റവും വ്യത്യാസവും നിങ്ങൾ കാണുകയില്ല എന്നാൽ നിങ്ങൾ ഒന്ന് നിങ്ങളുടെ ദൃ‌ഷ്ടി കൊണ്ട് ആവർത്തിച്ച് നോക്കൂ വല്ല വിടവും നിങ്ങൾ കാണുന്നുണ്ടോ?



പിന്നെയും നിന്റെ ദ്ര്‌ഷ്ടികൊണ്ട് രണ്ട് വട്ടം ആവർത്തിച്ച് നോക്കുക എന്നാൽ ദ്ര്‌ഷ്ടികൾ പരാജയമടഞ്ഞ നിലയിൽ നിങ്ങളിലേക്ക് തന്നെ തിരിച്ച് വരും അതാവട്ടെ അങ്ങേയറ്റം ക്ഷീണിച്ചതുമായിരിക്കും.

ഭൂമിക്കുപരിയായുള്ള പ്രപഞ്ചത്തെ അള്ളാഹു ബലിഷ്ടമായ ഏഴ് മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു.അള്ളാ‍ഹുവിന്റെ പ്രപഞ്ച സ്ര്‌ഷ്ടിപ്പിൽ എവിടെയെങ്കിലും എന്തെങ്കിലും വൈകല്യങ്ങളോ പോരായ്മകളോ കണ്ട് പിടിക്കാൻ കഴിയില്ലെന്ന് അള്ളാഹു സ്ഥിരീകരിക്കുകയാണ് .ഉണ്ടെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് തെളിയിക്കാനുള്ള വെല്ലു വിളിയും ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് വെറും പാമരന്മാരോടുള്ള വെല്ലുവിളിയല്ല.അത്യത്ഭുതകരമായ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തുന്ന സകല ചിന്തകരെയും ഉദ്ദേശിച്ചുള്ള വെല്ലുവിളിയാണ് പ്രപഞ്ചത്തിലെ നിഗൂഢമായ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന പലരും അത് സസൂക്ഷ്മം നിയന്ത്രിക്കുന്ന മഹാശക്തിയാവുന്ന അള്ളാഹുവിനെക്കുറിച്ച് ചിന്തിക്കാത്തത് കഷ്ടം തന്നെ!(ഇവിടുത്തെ സംബോധനം നബി(صلى الله عليه وسلم)യോടാണെന്നും എല്ലാ ശ്രോദ്ധാക്കളോടുമാണെന്നും അഭിപ്രായമുണ്ട്(റാസി 30/51)



നിശ്ചയമായും ഏറ്റവും അടുത്ത ആകാശത്തെ പല വിളക്കുകൾ(നക്ഷത്രങ്ങൾ) കൊണ്ട് നാം അലങ്കരിക്കുകയും അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവ ആക്കുകയും ചെയ്തിരിക്കുന്നു അവർക്ക് നാം ജ്വലിക്കുന്ന നരക ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്.

അള്ളാഹുവിന്റെ മഹത്വത്തിന്റെയും മഹാശക്തിയുടെയും മറ്റൊരു തെളിവാണിവിടെ സൂചിപ്പിക്കുന്നത്.ഭൂമിയേക്കാൾ എത്രയോ വലിപ്പമുള്ളതും ഭൂമിയിൽ നിന്ന് ബഹുദൂരം അകലെ സ്ഥിതി ചെയ്യുന്നതുമായ അനേകം നക്ഷത്രങ്ങളെക്കൊണ്ട് അള്ളാഹു അലങ്കരിച്ചിരിക്കുന്നു ആകാശത്തെ.നമുക്ക് ഊഹിക്കാൻ പോലുമാവാത്ത എന്തൊക്കെ അവിടെ നടക്കുന്നുണ്ട്.ഭൂമിക്ക് മുകളിൽ അതികമനീയമായി നിർമ്മിക്കപ്പെട്ട വിശാലമായ ഒരു പന്തലിന്റെ ഉൾഭാഗത്ത് മിന്നിത്തിളങ്ങുന്ന ദീപാലങ്കാരമായും അള്ളാഹു അവയെ ആവിഷ്ക്കരിച്ചു..കൂടാതെ ആകാശത്ത് വെച്ച് നടത്തുന്ന ചില സംഭാഷണങ്ങൾ പതിയിരുന്ന് കട്ട് കേൾക്കാൻ ശ്രമിക്കുന്ന പിശാചുക്കളെ എറിഞ്ഞാട്ടുവാനുള്ള ഒരു സംവിധാനവും ഈ നക്ഷത്രങ്ങൾ വഴി അള്ളാഹു ഒരുക്കിയിട്ടുണ്ട് അതായത് അവയിൽ നിന്ന് പുറത്ത് വരുന്ന ഒരു തരം തീജ്വാലകളാകുന്ന ഉൽക്കകൾ മൂലം പിശാചുക്കൾ എറിഞ്ഞാട്ടപ്പെടും. അടുത്ത ആകാശം എന്ന് പറഞ്ഞത്, ഭൂമിയോട് അടുത്ത ആകാശം എന്ന അർത്ഥത്തിലാണ് നാം കാണുന്ന നക്ഷത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ആ ഒരു ആകാശത്തിലാണെന്നും മറ്റ് ആറ് ആകാശങ്ങളും ഇതിന്റെ മീതെയാണെന്നും മനുഷ്യന്റെ നിരീക്ഷണങ്ങൾ നടക്കുന്നതൊക്കെ ഈ ഒരു ആകാശാതിർത്തിക്കുള്ളിൽ മാത്രമാണെന്നും ഇതിൽ നിന്ന് അനുമാനിക്കാവുന്നതാണ്

ബാക്കി അടുത്ത പോസ്റ്റിൽ തുടരും ..ഇൻശാ അള്ളാഹ്

3 comments:

വഴികാട്ടി / pathfinder said...

അല്ലാഹുവിന്റെ അനുഗ്രഹത്താൽ വിളക്ക് ബ്ലോഗിൽ വിശുദ്ധ ഖുർ‌ആനിൽ നിന്ന് ആദ്യ അദ്ധ്യായമായ ഫാതിഹ യുടെയും പിന്നീട് അദ്ധ്യായം 78 അന്നബ‌അ് മുതൽ അവസാന അദ്ധ്യായം 114 ( സൂറത്ത് നാസ് ) വരെ യുള്ളതിന്റെ വിവരണങ്ങൾ പോസ്റ്റ് ചെയ്യാൻ സാധിച്ചതിൽ അല്ലാഹുവിനു സ്തുതി. അൽഹംദുലില്ലാഹ്.

നല്ലവരായ വായനക്കാർ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്തു അതിൽ നന്ദി രേഖപ്പെടുത്തുകയും തുടർന്നും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ഇവിടെ അദ്ധ്യായം 67 സൂ‍റത്ത് മുൽക്ക് വിവരണം തുടങ്ങുകയാണ്.

mappila said...

അല്ഹമ്ദുലില്ലഹ്, വളരെയധികം സന്തോഷമുണ്ട് , സുന്നത് ജമാഅത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ അടിസ്ഥാനത്തിലുള്ള ഖുറാന്‍ വ്യഖനമായിരുന്നു അന്വേഷിച്ചിരുന്നത്. അള്ളാഹു ഈ പരിശ്രമത്തെ സ്വാലിഹായ അമലായി സ്വീകരിക്കുമാരകട്ടെ ആമീന്‍......ബാക്കിയുള്ള ഭാഗങ്ങള്‍ കൂടി പൂര്‍ത്തിയാക്കുവാന്‍ അള്ളാഹു തൌഫീക്ക് നല്‍കട്ടെ ആമീന്‍

Unknown said...

Masha allaaaah